തിരുവനന്തപുരം : വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം മലയിൻകീഴിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചു.
തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. മലയിൻകീഴ് താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലംകോണം സ്വദേശിയായ ബിസ്മിൻ മരിച്ചത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് യുവാവ് വിളപ്പിൽശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. അവിടെവച്ച് പ്രാഥമിക ചികിത്സ പോലും നൽകാതെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിൻ മരിച്ചിരുന്നു. സംഭവത്തിൽ ബിസ്മിന്റെ കുടുംബം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി.